റോമാസഭയുടെ മെത്രാനും പത്രോസിന്റെ പിൻഗാമിയുമായ ലെയോ പതിനാലാമൻ പാപ്പയ്ക്ക് സീറോമലബാർ സഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർഥനാശംസകൾ നേർന്നു. ലെയോ പതിനാലാമൻ പാപ്പായുടെ പൊന്തിഫിക്കറ്റിൽ വലിയ സന്തോഷവും പൗരസ്ത്യസഭകളുടെ തലവൻമാരിലൊരാൾ എന്ന നിലയിൽ വലിയ പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ മാർപാപ്പാ തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ പൗരസ്ത്യസഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള അതേആശയം ആവർത്തിച്ചത് പ്രേഷിതമേഖലകളിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടാനായി കാത്തിരിക്കുന്ന സീറോമലബാർ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
സീറോമലബാർ സഭ ആഗോളസഭയായി വളർന്ന ഈ ഘട്ടത്തിൽ സാർവത്രിക സഭാതലവന്റെ തുറന്ന സമീപനം സീറോമലബാർ സഭയുടെ പാരമ്പര്യങ്ങൾ പരിരക്ഷിക്കപെടുന്നതിനും ആരാധനക്രമം പരികർമം ചെയ്യപ്പെടുന്നതിനും സഹായകമായിരിക്കും. മേജർആർച്ചുബിഷപ്പ് പറഞ്ഞു. സാർവത്രികസഭയുടെ പരമാചാര്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ നിർവഹിക്കപ്പെടുന്നതിനും ലോകത്തിന്റെ ധാർമിക മന:സാക്ഷിയും ആത്മീയതയുടെ അടയാളവുമായി ലെയോ പതിനാലാമൻ പാപ്പയ്ക്ക് നിലകൊള്ളാൻ സീറോമലബാർ സഭയുടെ പ്രാർഥനകൾ അദ്ദേഹം ഉറപ്പുനൽകി.


