ചെറുപ്രായം മുതല്‌ക്കേ അവനൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു വൈദികനാകണം. വൈദികനാകുന്നതും ഈശോയാകുന്നതും ഒരുപോലെയാണെന്നായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാണ് പൗരോഹിത്യത്തിന് അവൻ അത്രയേറെ പ്രാധാന്യം നല്കിയിരുന്നത്. പുരോഹിതൻ സാധാരണക്കാരനല്ല, തന്റെ സഭാവസ്ത്രത്തിൽ അദ്ദേഹം എത്രയോ സുന്ദരനാണ്. കർത്താവിന്റെ മനോഹരമായ കുരിശാണ് അവർ തങ്ങളുടെ ശരീരത്തിൽ ധരിക്കുന്നത്.. എന്തുകൊണ്ടാണെന്നറിയില്ല എനിക്ക് വേഷവും രൂപവും ഏറെ മനോഹരമായി തോന്നുന്നു. ‘ ഇതായിരുന്നു ചെറുപ്രായം മുതല്‌ക്കേ പൗരോഹിത്യത്തെക്കുറിച്ചുളള അവന്റെ ചിന്തയും കാഴ്ചപ്പാടും.
അവന്റെ പേരാണ് ജീൻ തിയെറി എബോഗോ. കാമറൂണിലെ ബാമെഡായിൽ 1982 ഫെബ്രുവരി നാലിനായിരുന്നു ജീൻ ജനിച്ചത്. ഉത്തമക്രൈസ്തവ ദമ്പതികളായിരുന്നു ജീനിന്റെ മാതാപിതാക്കൾ. സജീവമായ ഇടവകപ്രവർത്തനം അവൻ എപ്പോഴും കാഴ്ചവച്ചിരുന്നു അൾത്താരബാലനും മറ്റുമായി സേവനം ചെയ്ത അവസരത്തിൽ തന്റെ കടമകൾ നിർവഹിക്കുന്നതിൽ നിന്ന് അവനൊരിക്കലും പിൻവാങ്ങിയിരുന്നില്ല. മാതാപിതാക്കളെ സഹായിക്കുന്നതിലും മുമ്പന്തിയിലായിരുന്നു. മാതാപിതാക്കൾക്കൊപ്പവും അല്ലാതെയും ചന്തയിൽകൊണ്ടുപോയി നാരങ്ങവില്ക്കാൻ പോകുന്നത് കുട്ടിയായിരുന്നപ്പോൾതന്നെ അവന്റെ പതിവായിരുന്നു. വളരെ സോഷ്യബിളും സന്തോഷപ്രകൃതിയുമായിരുന്നു അവൻ. അതുകൊണ്ടുതന്നെ ജീനിലേക്ക് ആൺപെൺഭേദമന്യേ സമപ്രായക്കാർ ആകർഷിക്കപ്പെടാറുണ്ടായിരുന്നു. പെൺകുട്ടികൾക്കു ചുറ്റിനുമായി അവനെ കാണപ്പെട്ടിരുന്ന അവസരത്തിൽ മാതാപിതാക്കൾ അതേക്കുറിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ, നിങ്ങൾ എന്താണ് ചിന്തിച്ചുകൂട്ടുന്നതെന്ന് എനിക്കറിയില്ല പക്ഷേ ഞാനെന്നെ വിശുദ്ധിയിലാണ് കാത്തുസൂക്ഷിക്കുന്നത്. ഒരു വൈദികനടുത്ത വിശുദ്ധിയിലാണ് ഞാൻ ജീവിക്കുന്നത് എന്നതായിരുന്നു ജീനിന്റെ മറുപടി.
ചെറുപ്രായം മുതല്‌ക്കേയുളള ആഗ്രഹപൂർത്തീകരണത്തിന്റെ സാക്ഷാത്ക്കാരത്തിനായി പതിമൂന്നാം വയസിൽ സെമിനാരിയിൽ ചേർന്നു. 2004 ജൂൺ 29 ന് നൊവിഷ്യേറ്റ് ഘട്ടത്തിലേക്ക് കടന്നു. ഏതാനും ആഴ്ചകൾക്കുശേഷമാണ് വലതുകാൽമുട്ടിലായി ഒരു ട്യൂമർ കണ്ടെത്തിയത്. രോഗശമനത്തിനായി പല ആശുപത്രികളും കയറിയിറങ്ങേണ്ടിവന്നു. നവംബർ 18 ന് വലതുകാൽ മുറിച്ചുനീക്കേണ്ടിവന്നു. എന്നാൽ ആ നഷ്ടവും വേദനയും വൈദിക ദൈവവിളിയുടെ വർദ്ധനവിനുവേണ്ടി സമർപ്പിക്കുകയാണ് ചെയ്തത്. 2005 ഡിസംബർ എട്ടിന് പ്രഥമവ്രതവാഗ്ദാനം നിറവേറ്റി. ഫ്രിയർ ജീൻ തിയെറി എബോഗോ ഓഫ് ദ ചൈൽഡ് ജീസസ് ഓൺ ഓഫ് ദ പാഷൻ എന്ന പേരാണ് അവൻ സ്വീകരിച്ചത്. തന്റെ ജീവിതം മുഴുവനായും യേശുവിന് വേണ്ടി അവൻ സമർപ്പിക്കുകയായിരുന്നു. കാൽ മുറിച്ചുമാറ്റിയിട്ടും രോഗശമനം ഉണ്ടായില്ല. കഠിനവേദനയുടെ ദിനരാത്രങ്ങളായിരുന്നു അവനെ കാത്തുനിന്നിരുന്നത്. എന്നാൽ ആ വേദനകളെല്ലാം അവൻ ക്ഷമാപൂർവ്വംസഹിച്ചു. വേദനകൾ പൗരോഹിത്യത്തിനും പുരോഹിതർക്കും വേണ്ടി കാഴ്ചവച്ചു. വേദനയിലും പുഞ്ചിരിക്കാൻ കഴിയുന്ന അവനെ കാണാൻ ആശുപത്രിയിൽ സന്ദർശകപ്രവാഹമായിരുന്നു.
2006 ജനുവരി അഞ്ചിന് നിത്യസമ്മാനത്തിനായി ജീൻ സ്വർഗ്ഗത്തിലേക്ക് യാത്രയായി. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആശുപത്രികിടക്കയിൽ വച്ച് അവൻ വിശുദ്ധ കുർബാന സ്വീകരിച്ചു. ‘ദൈവഹിതം നിറവേറട്ടെ’ ജീൻ പറഞ്ഞു. ഈശോ എത്രയോ സുന്ദരനാണ്.. ഇതായിരുന്നു ജീനിന്റെ അവസാനവാക്കുകൾ. 2006 ജനുവരി 11ന് ജീനിന്റെ സംസ്‌കാരം നടന്നു.
വിനായക് നിർമ്മൽ


