വത്തിക്കാൻ സിറ്റി: ജനങ്ങളെയും ഭൂമിയെയും ദരിദ്രമാക്കുന്ന സമ്പദ്വ്യവസ്ഥയോട് നോ പറയാൻ ഓരോ മതത്തിനും കടമയുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പ. സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനും കത്തോലിക്കാസഭയോടുള്ള സ്നേഹപൂർണമായ സഹകരണം ഉറപ്പുവരുത്തുന്നതിനും റോമിൽ എത്തിച്ചേർന്ന വിവിധ മതങ്ങളുടെ പ്രതിനിധികളായ ആത്മീയനേതാക്കന്മാരോടു സംസാരിക്കുകയായിരുന്നു പാപ്പ. സാർവത്രിക സാഹോദര്യത്തെ എപ്പോഴും കേന്ദ്രസന്ദേശമാക്കിയ ഫ്രാൻസിസ് പാപ്പായും വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ മുതൽ തുടർന്നുള്ള എല്ലാ പരിശുദ്ധ പിതാക്കന്മാരും സ്വീകരിച്ചിട്ടുള്ള മതസൗഹാർദ്ദ സംഭാഷണങ്ങൾ മുൻപോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ പറഞ്ഞു. ദൈവത്തിനും അവിടുത്തെ ഇഷ്ടത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ പങ്കുചേരുന്ന മറ്റ് മതപാരമ്പര്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാപ്പ സന്തുഷ്ടി പ്രകടിപ്പിച്ചു. മാനുഷികസാഹോദര്യത്തിന്റെ ചൈതന്യത്തിൽ ചർച്ചകൾക്കും പാലങ്ങൾ പണിയുന്നതിനുമുള്ള സമയമാണ് ഇത്. പരസ്പര അറിവും ബഹുമാനവും പ്രോത്സാഹിപ്പിക്കുന്ന യഹൂദമതവുമായി ക്രിസ്ത്യാനികൾ ദൈവശാസ്ത്രപരമായ സംഭാഷണം നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവായ ആത്മീയപിതൃത്വത്തിന്റെ മഹത്വം മാനവിക നന്മയോടുള്ള പ്രതിബദ്ധത നമ്മുടെ പൊതുഭവനം സംരക്ഷിക്കൽ എന്നിവയ്ക്ക് ഓരോ മതസമൂഹവും നൽകേണ്ടുന്ന സംഭാവനകൾ, യുദ്ധങ്ങൾക്കെതിരായി നടത്തേണ്ടുന്ന പോരാട്ടത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പാപ്പ എടുത്തുപറഞ്ഞു.
ജനങ്ങളെയും ഭൂമിയെയും ദരിദ്രമാക്കുന്ന സമ്പദ് വ്യവസ്ഥയോട് നോ പറയാൻ ഓരോ മതത്തിനും കടമയുണ്ട: ലെയോ പതിനാലാമൻ പാപ്പ
Published on


