സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽതട്ടിൽ 2024 നവംബർ 25 മുതൽ ഡിസംബർ ഒന്നുവരെ അറേബ്യൻ ഉപദ്വീപിൽ നടത്തിയ രണ്ടാമത്തെ ഇടയസന്ദർശനത്തിന്റെ റിപ്പോർട്ട്.
2024 നവംബർ 11 മുതൽ നവംബർ 18 വരെ നോർത്തേൺ വികാരിയേറ്റിൽ നടന്ന ആദ്യ ഇടയസന്ദർശനത്തിന് തൊട്ടുപിന്നാലെ, മേജർആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് രണ്ടാമത്തെ ഇടയസന്ദർശനം 2024 നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെ അറേബ്യൻ ഉപദ്വീപിലെ സതേൺ വികാരിയേറ്റിൽ നടത്തി. സതേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗളോ മർത്തിനെല്ലി OFM
Cap, മേജർ ആർച്ചുബിഷപ്പിനെ സന്ദർശനത്തിലുടനീളം വിവിധ സ്ഥലങ്ങളിൽ സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തു.
അറേബ്യൻ പെനിൻസുലയിൽ വിവിധ ‘sui iuris’സഭകളിലെ വിശ്വാസികൾക്ക് രണ്ട് അപ്പോസ്തോലിക് വികാരിയേറ്റുകളാണുള്ളത്. ഒമാൻ, യെമൻ, യുഎഇയിലെ 7 രാജ്യങ്ങളായ അബുദാബി, ദുബായ്, ഷാർജ, ഉമ്മുൽ ക്വയെ്വെൻ, ഫുജൈറ, അജ്മാൻ, റാസൽഖൈമ തുടങ്ങിയവ ഉൾപ്പെടുന്നതാണ് നോർത്തേൺ വികാരിയേറ്റ്. അതുപോലെ ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ സതേൺ വികാരിയേറ്റിന്റെ ഭാഗമാണ്. അവിടെ ചില സ്ഥലങ്ങളിൽ വിശ്വാസം ആചരിക്കുന്നതിന് നിയന്ത്രണങ്ങൾ നിലവിലുണ്ട്.
2020 ഓഗസ്റ്റ് ആറിന് ഫ്രാൻസിസ് മാർപാപ്പയുടെ “റെസ്ക്രിപ്റ്റ്” അനുസരിച്ച് ആറ് പൗരസ്ത്യ കാത്തലിക് പാത്രിയാർക്കൽ സഭകൾക്ക് – കോപ്റ്റിക്, മറോണൈറ്റ്, മെൽകൈറ്റ്, സിറിയൻ, കാൽഡിയൻ, അർമേനിയൻ – അവരുടെ അധികാരപരിധി അറേബ്യൻ പെനിൻസുലയിൽ വിപുലപ്പെടുത്തി നൽകിയിരുന്നു. 2024 മെയ് 13ന് മാർ റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പ് ആയതിനുശേഷം ഫ്രാൻസിസ് മാർപാപ്പയെ ആദ്യമായി സന്ദർശിച്ച വേളയിൽ, ഗൾഫ് മേഖലയിലെ വിശ്വാസികളുടെ മേലുള്ള സീറോമലബാർസഭക്കുള്ള അധികാരപരിധി വാക്കാൽ വികസിപ്പിച്ചുകൊണ്ട് മാർപാപ്പ അനുവദിച്ചുതന്നിരുന്നു.
സതേൺ വികാരിയേറ്റിൽ സീറോമലബാർസഭയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. മേജർ ആർച്ചുബിഷപ്പ് നവംബർ 25, 26 തീയതികളിൽ മസ്കറ്റ്, സലാല എന്നിവിടങ്ങളിലും നവംബർ 27 മുതൽ ഡിസംബർ ഒന്നു വരെ യുഎഇ യിലെ അബുദാബി, ഷാർജ, ദുബായ് എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്തി. വിശുദ്ധ കുർബാനയർപ്പണത്തിന് പുറമേ, എക്യുമെനിക്കൽ മീറ്റിംഗുകൾ, കമ്മ്യൂണിറ്റികൾ, പാസ്റ്ററൽ ഗ്രൂപ്പുകൾ, പള്ളി ഭാരവാഹികൾ, കൗൺസിലുകൾ, മതബോധന അധ്യാപകർ തുടങ്ങിയവരുമായി മീറ്റിംഗുകളും ഉണ്ടായിരുന്നു. സീറോമലബാർ കൾച്ചറൽ അസോസിയേഷൻ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് തുടങ്ങിയ അസോസിയേഷനുകൾ എന്നിവയുടെ ഗൾഫ് മേഖല കൂടിക്കാഴ്ചകളും പരിപാടിയിൽ ഉൾപ്പെട്ടിരുന്നു. എല്ലാ ആഘോഷങ്ങളിലും ധാരാളം വൈദികരും വിശ്വാസികളും പങ്കെടുത്തു.
അബുദാബിയിലെ, യുണൈറ്റഡ് അറബ് എമിറേറ്റിലെ അപ്പസ്തോലിക് ന്യൂൺഷ്യോ മോസ്റ്റ് റവ. ക്രിസ്റ്റോഫ് സാഖിയ എൽകാസിസുമായുള്ള അർഥവത്തായ ആശയവിനിമയത്തോടുകൂടിയുള്ള കൂടിക്കാഴ്ച സന്ദർശനത്തിന് ഭംഗി കൂട്ടി. പിന്നീട് ദുബായിൽ നൂൺഷ്യോ വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായി പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക അനുഗ്രഹാശിസ്സുകൾ നൽകി സമൂഹത്തെ അഭിവാദ്യം ചെയ്തു.
എല്ലാ സ്ഥലങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ, അപ്പോസ്തോലിക് വികാരി ബിഷപ്പ് പൗളോ, സഭകളുടെ ഐക്യവും കൂട്ടായ്മയും പ്രകടിപ്പിച്ചുകൊണ്ട് സാഹോദര്യത്തോടെയും ഊഷ്മളതയോടെയും മേജർ ആർ്ച്ചുബിഷപ്പിനെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. സഭാജീവിതത്തിലും ആരാധനക്രമ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്ന സീറോമലബാർ കമ്മ്യൂണിറ്റിയിലെ അല്മായരെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. സീറോമലബാർസമൂഹത്തെ ഒരു ഭാഷാഗ്രൂപ്പായിട്ടല്ല, ഒരു “Ecclessia Sui iuris” ആയിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തോമാശ്ലീഹായുടെ പ്രബോധനത്താൽ ഉത്ഭവിച്ച ഒരു അപ്പോസ്തോലിക സഭ എന്ന നിലയിൽ അതിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും ആചരിക്കുകയും ചെയ്യുക എന്നത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തമാണ്. അതേ സമയം, നിരവധി Sui iuris സഭകളും ഭാഷാ ഗ്രൂപ്പുകളും ഉള്ളതിനാൽ, എല്ലാ ആവശ്യങ്ങളും അഭ്യർഥനകളും തൃപ്തിപ്പെടുത്താൻ കഴിയണമെന്നില്ല. എന്നിരുന്നാലും സ്ഥലത്തിന്റെയും സമയത്തിന്റെയും ശുശ്രുഷകരുടെയും ലഭ്യതയനുസരിച്ച് എല്ലാവരെയും ബഹുമാനിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നു. അദ്ദേഹം കൂട്ടി ചേർത്തു.
അംബ്രോസിയൻ റീത്ത് പിന്തുടരുന്ന ഇറ്റലിയിലെ മിലാൻ അതിരൂപതയിലെ അംഗമായ ബിഷപ്പ് പൗളോ പൗരസ്ത്യ റീത്തുകളുടെ പിതൃസ്വത്തിനെക്കുറിച്ച് ആഴത്തിലുള്ള അറിവും ആദരവും ഉള്ള വ്യക്തിയാണ്. ഗൾഫ് മേഖലയിലെ സീറോ മലബാർ സഭയുടെ ഭാവിപ്രവർത്തനങ്ങൾക്ക് തന്റെ പൂർണപിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
സന്ദർശനത്തിലുടനീളം ബിഷപ്പ് പൗളോയുടെ ക്യൂരിയ അംഗങ്ങൾ, വൈദികർ, മറ്റ് സഹകാരികൾ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഈ സാഹോദര്യത്തെ സീറോ മലബാർ സഭ വളരെയധികം വിലമതിക്കുന്നു.
മേജർആർച്ചുബിഷപ്പ്, വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴെല്ലാം സഭാസ്വത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും എവിടെ ജീവിച്ചാലും ജീവിതകാലം മുഴുവൻ ക്രിസ്തുവിന്റെ സാക്ഷികളായിരിക്കാൻ എല്ലാവരേയും ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ ഒരു പുതിയ സഭാസംവിധാനം രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടും ദൗത്യവും നിലനിർത്താൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വിവിധ “Sui iuris’’ സഭകൾക്കായി സ്ഥലവും ശുശ്രുഷകരെയും പങ്കിട്ടതിന് അദ്ദേഹം പ്രാദേശികസഭയ്ക്ക് നന്ദി പറയുകയും ഭാവിയിലും ഇത് അഭ്യർഥിക്കുകയും ചെയ്തു.
ഗൾഫ് മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഏകദേശം 5,00,000 വിശ്വാസികളെ നയിക്കുകയും വളർത്തുകയും ചെയ്യുന്നത് വിവിധ പ്രവിശ്യകളിൽ നിന്നുള്ള കപ്പൂച്ചിൻ വൈദികരും മറ്റു ചില വൈദികരും ആണ്. സീറോ മലബാർ സഭയുടെ ആഗോള പശ്ചാത്തലത്തിൽ, സ്ഥലമില്ലായ്മ, അനുമതിയില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗൾഫ് മേഖലയിലാണ് ഏറ്റവും കൂടുതൽ മതബോധന വിദ്യാർത്ഥികളുള്ളത്. ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും എല്ലാ ആഴ്ചയും മതബോധനത്തിൽ പങ്കെടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ ഗൾഫ് മേഖലയിലും വെച്ച്, ഏറ്റവും കൂടുതൽ സീറോമലബാർ വിശ്വാസികൾ ഒത്തുകൂടിയത് ദുബായിലാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളും പരസ്പരം വളരെ അടുത്താണ് എന്നതുംഅവിടെ ഓരോ സ്ഥലത്തും ഗണ്യമായ എണ്ണം വിശ്വാസികളുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.
തങ്ങളുടെ വിശ്വാസവും പാരമ്പര്യവും തങ്ങളുടെ ആചാരങ്ങളും ബഹുസംസ്കാരവും ഭാഷാപരവും മതപരവുമായ അന്തരീക്ഷവും നഷ്ടപ്പെട്ടുപോകാതെ നിലനിർത്താൻ ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസികൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. അറേബ്യൻ പെനിൻസുലയിലെ മേജർആർച്ചുബിഷപ്പിന്റെ ചരിത്രപരമായ സന്ദർശനം, തീർച്ചയായും രണ്ട് വികാരിയേറ്റുകളിലെയും സഭകളും ഇതര കമ്മ്യൂണിറ്റികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഗൾഫ് മേഖലയിലെ സീറോമലബാർസഭയ്ക്കുള്ള അധികാരപരിധിയിലുള്ള അവകാശങ്ങളുടെ സുഗമമായ നടത്തിപ്പിനും സഹായകമാകുകയും ചെയ്യും.


