ദൈവവചനത്തിന്റെ അകക്കാമ്പു മനസ്സിലാക്കി അതനുസരിച്ചു ലോകത്തെയും മനുഷ്യരെയും സേവിച്ചും സ്‌നേഹിച്ചും ഭൂമിയിൽ ദൈവരാജ്യസ്ഥാപനത്തിന്റെ സഹകാരികളാകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നതിന്റെ സൂചകങ്ങളാണ് ഈ ലോകത്തിലുള്ള എല്ലാ സന്യാസസമൂഹങ്ങളും. കാലത്തിന്റെ അടയാളങ്ങളോടു സവിശേഷാത്മകമായും സുവിശേഷാത്മകമായും അവയോരോന്നും പ്രത്യുത്തരിക്കുന്നുണ്ട്. അത്തരമുള്ള മറുപടിയും പ്രതികരണവുമായി ഇന്ന് പീഠത്തിൽ വച്ച വിളക്കുപോലെ ശോഭിക്കുന്ന ഒരു സന്യാസസമൂഹമാണ് കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് അഥവാ സിഎംഐ.
1831 മെയ് 11 ന് വരാപ്പുഴ വികാർ അപ്പസ്‌തോലിക്ക ആയിരുന്ന ബിഷപ് മൗറേലിയസ് സ്റ്റാബിലിനിയുടെ അനുവാദത്തോടെ മല്പാൻ തോമസ് പാലക്കലും മല്പാൻ തോമസ് പോരുക്കരയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ബ്രദർ ജേക്കബ് കണിയാന്ത്രയും ചേർന്ന് ഒരു താപസഭവനം ആരംഭിച്ചതിൽ നിന്നായിരുന്നു ഇന്നത്തെ സിഎംഐ സന്യാസസമൂഹത്തിന്റെ പിറവി. 1855 ഡിസംബർ എട്ടിന് ഈ സന്യാസസമൂഹത്തിന് കാനോനികമായ അംഗീകാരം ലഭിച്ചു. തുടർന്ന് സന്യാസസമൂഹത്തിലേക്ക് കടന്നുവന്ന ആദ്യ പതിനൊന്ന്‌പേർ സന്യാസവ്രതവാഗ്ദാനം നടത്തുകയും അപ്പോൾ ജീവിച്ചിരിക്കുന്നതിലെ ഏക സ്ഥാപകനായ കുര്യാക്കോസ് ചാവറയച്ചൻ- പില്ക്കാലത്തെ വിശുദ്ധ ചാവറയച്ചൻ-സഭയുടെ ആദ്യത്തെ സുപ്പീരിയർ ആയി നിയമിതനാവുകയും ചെയ്തു. 1958 മുതല്ക്കാണ് കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന പേരിൽ ഈ സന്യാസസമൂഹം അറിയപ്പെട്ടു തുടങ്ങിയത്.
കേരളത്തിന്റെ അതിർത്തികൾ ഭേദിച്ചുകൊണ്ടുളള സിഎംഎയുടെ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കപ്പെട്ടത് 1962 ലായിരുന്നു. സീറോമലബാർസഭയുടെ ആദ്യ മിഷൻകേന്ദ്രമായ ഛാന്ദാമിഷൻ സിഎംഐ സമൂഹം ഏറ്റെടുത്തതോടെയായിരുന്നു അത്. അന്നുമുതൽ നിരവധി മിഷൻകേന്ദ്രങ്ങളിലും രൂപതകളിലും സിഎംഐ സമൂഹാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നു.
ഓരോ പ്രത്യേക അവസരത്തിലും കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് തുടക്കംമുതൽ സിഎംഐ കാഴ്ചവച്ചത്. ഇന്നും അതേ പതിവാണ് തുടർന്നുപോരുന്നത്. സുവിശേഷപ്രഘോഷണം, വിദ്യാഭ്യാസം, കാരുണ്യപ്രവർത്തനങ്ങൾ, ജീവകാരുണ്യസ്ഥാപനങ്ങൾ എന്നിവയാണ് സിഎംഐ സമൂഹാംഗങ്ങൾ പ്രധാനമായും സേവനനിഷ്ഠരായിരിക്കുന്ന മേഖലകൾ. അതിരുകൾക്കപ്പുറത്തേക്കും സാക്ഷ്യമേകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആറുവർഷമായി പുതിയ ചില മേഖലകളിലേക്കു കൂടി ഈ സമൂഹം ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. സിഎംഐ കമ്മ്യൂണിറ്റേറിയൻ മിഷന്റെ നവീകരണവും ശാക്തീകരണവും, ദരിദ്രരോടുള്ള അനുകമ്പാർദ്രമായ സ്‌നേഹം, കുട്ടികളെയും ചെറുപ്പക്കാരെയും കുടുംബങ്ങളെയും അനുധാവനം ചെയ്യൽ, നമ്മുടെ പൊതുഭവനമായ ഭൂമിയെന്ന അമ്മയുടെ പരിപാലനം, ഡിജിറ്റൽ മീഡിയ എന്നിവയാണ് അവ.
പ്രവർത്തിക്കുന്ന ഇടമോ മേഖലയോ എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ അവിടെയെല്ലാം ക്രിസ്തീയമൂല്യങ്ങളുടെ സ്പർശവും സ്‌നേഹത്തിന്റെ സാക്ഷ്യവും സുതാര്യമായ ഇടപെടലുകളും വഴിയാണ് സിഎംഐ സമൂഹം ശ്രദ്ധേയമാകുന്നത്.
സഭയുടെ ചാരിറ്റിപ്രവർത്തനങ്ങൾ എല്ലാംതന്നെ ശാക്തീകരണമാതൃകകൾ കൂടിയാണ്. ശാരീരികവൈകല്യം നേരിടുന്നവർക്കായുള്ള സ്ഥാപനങ്ങൾ, എച്ച്‌ഐവി- എയ്ഡ്‌സ് പുനരധിവാസകേന്ദ്രങ്ങൾ, അനൗപചാരിക വിദ്യാഭ്യാസം, ചിൽഡ്രൻസ് ഹോം, വൃദ്ധഭവനം. ചെറുകിട വ്യവസായസംഘങ്ങൾ, സ്വാശ്രയസംഘങ്ങൾ, രജിസ്‌ട്രേഡ് എൻ ജി ഒ കൾ, സോഷ്യൽ റിസേർച്ച് സെന്ററുകൾ തുടങ്ങിയവയെല്ലാം സന്യാസസമൂഹത്തിന്റെ സാമൂഹികപ്രതിബദ്ധതയുടെ അടയാളങ്ങളാണ്.
സിഎംഐ സമൂഹത്തിന്റെ സാമൂഹികപ്രതിബദ്ധതയുടെയും സുവിശേഷാത്മകമായ ജീവിതത്തിന്റെയും പ്രേഷിതതീക്ഷ്ണതയുടെയും വർത്തമാനകാലതെളിവുകളിലൊന്നാണ് മണിപ്പൂർ കലാപത്തിന്റെ ഇരകളായ യുവജനങ്ങളുടെ നേരെ നീട്ടിയ സഹായഹസ്തം. സാമുദായികസംഘർഷങ്ങളുടെ ഭാഗമായി പലായനം ചെയ്യേണ്ടിവന്ന ആ ചെറുപ്പക്കാരുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കും ഭാവിജീവിതത്തിന്റെ കരുപിടിപ്പിക്കലിനുമായി തങ്ങളാലാവുംവിധം അവരെ സഹായിക്കാനായി സിഎംഐ സന്യാസസമൂഹം അവർക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
കാക്കനാട് ചാവറ ഹിൽസിലാണ് ആസ്ഥാനം. ഭരണനിർവഹണത്തിനായി 15 പ്രോവിൻസുകളും രണ്ടു റീജിയനുകളും ആറു സബ് റീജിയനുകളുമായി തിരിച്ചിട്ടുണ്ട്. പ്രയർ ജനറലും നാലു കൗൺസിലേഴ്‌സും അടങ്ങുന്നതാണ് ഭരണനേതൃത്വം. ഫാ.തോമസ് ചാത്തംപറമ്പിൽ സിഎംഐ ആണ് നിലവിലെ പ്രയർ ജനറൽ. 2028 പേരാണ് സന്യാസ സമൂഹത്തിൽ ഇപ്പോഴുള്ളത്. അതിൽനിന്ന് 9 പേർ മെത്രാന്മാരുമായിട്ടുണ്ട്.
ലോകത്തിനുമുഴുവൻ സന്തോഷവും സമാധാനവും ക്രിസ്തുസ്‌നേഹത്തിന്റെ സാന്നിധ്യവും അനുഭവിച്ചറിയാൻ കഴിയത്തക്കവിധത്തിൽ സിഎംഐ സന്യാസസമൂഹം ക്രൈസ്തവലോകത്തിനുത്തന്നെ ക്രിസ്തുസാക്ഷ്യമായി തുടരുന്നു.


