നല്ല സമരിയാക്കാരന്റെ തീക്ഷ്ണതയും ആദർശവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച പാലാ രൂപതയിലെ പുണ്യശ്ലോകനായ ജേക്കബ് താഴത്തേലച്ചനാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ്‌തോമസ് മിഷനറി സമൂഹത്തിന്റെ സ്ഥാപകൻ. മിഷനറിയാകുവാൻ ആഗ്രഹിച്ച ജേക്കബച്ചൻ എന്ന ക്രാന്തദർശി, മിഷനറി സന്യാസിനിസമൂഹത്തിന്റെ സ്ഥാപകനാകാൻ ദൈവത്താൽ നിയോഗിക്കപ്പെടുകയായിരുന്നു.
”നിങ്ങൾ ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോ.16:15) എന്ന ഈശോയുടെ സ്വരം സദാ ചെവികളിൽ മുഴങ്ങിെക്കാണ്ടിരുന്ന ജേക്കബച്ചൻ, ക്രിസ്തുവിന്റെ സാക്ഷികളായി വചനം പ്രഘോഷിക്കുന്ന ഒരു സമൂഹസ്ഥാപനം എന്ന ആഗ്രഹവും ആത്മാവിന്റെ പ്രചോദനവും ഉൾക്കൊണ്ടുകൊണ്ട് പാലാരൂപതയുടെ ഇടയനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിനെ ചെന്നുകണ്ടു. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സീറോമലബാർസഭയ്ക്കായി അനുവദിക്കപ്പെട്ട എക്‌സാർക്കേറ്റുകളിൽ പ്രേഷിതരെ ആവശ്യമായിരുന്നതിനാൽ മിഷൻപ്രവർത്തനങ്ങളിൽ സഹകരിക്കാൻ വിളിയുളള, തീക്ഷണമതികളായ യുവതികളെ അയക്കുകയെന്ന ആശയം വയലിൽ പിതാവിന്റെ മനസിലുമുണ്ടായിരുന്നു. അങ്ങനെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ വായിച്ചെടുത്ത് ദൈവികപദ്ധതികൾ പൂർത്തീകരിക്കാൻ സ്വയം സമർപ്പിച്ചിരുന്ന താഴത്തേലച്ചനിലൂടെ സ്വഭാവത്താലേ പ്രേഷിതയായ ഒരു സമൂഹം രൂപംകൊള്ളുകയായിരുന്നു. 1969 ൽ പാലാ രൂപതയിലെ അരുവിത്തുറ സെന്റ് ജോർജ് ഇടവകയിൽ ദുക്‌റാന ദിനമായ ജൂലൈ 3-നാണ് ഡോട്ടേഴ്‌സ് ഓഫ് മിഷനറി സന്യാസിനിസമൂഹം സ്ഥാപിതമായത്.
വി. തോമാശ്ലീഹായുടെ പ്രേഷിതതീക്ഷണത ഉൾക്കൊണ്ട് തിരുവചനത്തിലൂടെ, ഉത്ഥിതനായ ഈശോയെ അനുഭവിച്ചറിഞ്ഞ് ഈ മിശിഹാനുഭവം മനുഷ്യരാശിയുമായി പ്രത്യേകിച്ച് വചനം എത്തിപ്പെടാത്ത ഇടങ്ങളിൽ പങ്കുവയ്ക്കുകയെന്നതാണ് ഡി. എസ്. റ്റി യുടെ സിദ്ധി. പ്രാർഥന, താപസികത, സ്വയംദാനം, ജീവിതസാക്ഷ്യം എന്നിവയിലൂടെ ഡി. എസ്. റ്റി തനയർ തങ്ങളുടെ മിശിഹാനുഭവം ലോകത്തിൽ പങ്കുവയ്ക്കുന്നു.
പ്രാർഥന, പരിത്യാഗം, നിസ്വാർത്ഥമായ സേവനം ഇവയിലൂടെ പ്രേഷിതപ്രവർത്തനം നടത്തി കർത്താവിന്റെ രാജ്യം വിസ്തൃതമാക്കി ആത്മാക്കളുടെ രക്ഷ സാധ്യമാക്കുകയാണ് ഈ സമൂഹത്തിന്റെ പ്രത്യേകലക്ഷ്യം. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പ്രത്യേകിച്ച് സ്ഥാപകപിതാവിന്റെ ക്രാന്തദർശനമായ മിഷൻ രൂപതകളിലെ പ്രേഷിതപ്രവർത്തനം, ആതുരശുശ്രൂഷ, കുടുംബപ്രേഷിതത്വം, ട്രെയിനിംഗ് സെന്ററുകൾ, സ്‌പെഷ്യൽ സ്‌കൂളുകൾ, അഗതി മന്ദിരം, ബോർഡിംങ്, പ്രസ്സ് തുടങ്ങിയ കർമവീഥികളിലൂടെ ദൈവത്തിനും ദൈവജനത്തിനുമായി സേവന നിരതമാണ് ഡി. എസ്. റ്റി.
ഡി. എസ്. റ്റിയുടെ നടവഴികൾ അമ്പത്തിയഞ്ചുവർഷങ്ങൾ പിന്നിടുമ്പോൾ ഉത്ഥിതനായ ഈശോയുടെ സാന്നിധ്യവും വി. തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യവും സീറോമലബാർസഭയുടെ പൈതൃകവും, ‘നല്ലവരാകുക നന്മ പ്രവർത്തിക്കുക’യെന്ന് എപ്പോഴും ഉദ്‌ബോധിപ്പിച്ച ജേക്കബച്ചന്റെ അനുഗ്രഹവും കനലെരിയാത്ത മാർഗദീപങ്ങളാണ്.
ഭരണങ്ങാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി. എസ്. റ്റി ക്ക് രണ്ട് പ്രോവിൻസുകളും (സാന്തോ പ്രോവിൻസ്, പാലാ, സെന്റ് തോമസ് പ്രോവിൻസ്, ഉജ്ജെൻ) ഒരു റിജിയണും (സാന്തോം നോർത്ത് ഈസ്റ്റ് റീജിയൻ, മേഘാലയ) ആണുളളത്.
കേരളത്തിനുളളിൽ 9 സീറോമലബാർരൂപതകളിലും കേരളത്തിനു പുറത്ത് 13 സീറോമലബാർരൂപതകളിലും ഇന്ത്യയിൽ അഞ്ചു ലത്തീൻരൂപതകളിലും വിദേശരാജ്യങ്ങളിൽ ഏഴു രൂപതകളിലുമായി ഡി. എസ്. റ്റി സഹോദരിമാർ സേവനം ചെയ്യുന്നു. 74 സമൂഹങ്ങളിലായി 410 സഹോദരിമാർ ഇന്ന് ഡി. എസ് റ്റി യുടെ ഭാഗമാണ്. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ പദവിയുളള ഡി. എസ്. റ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ സി. സലോമി മൂക്കൻതോട്ടമാണ്.


