നോമ്പുകാലത്തിന്‍റെ പരിഹാരവഴികള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് നമ്മള്‍ കര്‍ത്താവീശോമിശിഹായുടെ ഉയിര്‍പ്പിന്‍റെ പ്രത്യാശയിലേക്ക് പ്രവേശിക്കുന്ന വിശ്വാസിസമൂഹമാണ്. ഈ കാലഘട്ടം നമുക്കു മുമ്പില്‍ വയ്ക്കുന്ന സാമൂഹികവും സാമുദായികവും സാംസ്കാരികവും ആത്മീയവുമായ വെല്ലുവിളികളെ ക്രൈസ്തവന്‍ എന്ന നിലയില്‍ പ്രത്യുത്തരിക്കാനുള്ള ആത്മീയോര്‍ജം കൈവരിക്കേണ്ട നോമ്പിന്‍റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ഉത്ഥിതന്‍റെ സമാധാനാശംസകള്‍ നമ്മുടെ ചിന്തകളില്‍ ആത്മീയോത്കര്‍ഷം നിറക്കട്ടെ.
വിശ്വാസപരിശീലനരംഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാകണമെന്ന് സമീപകാലത്ത് വിശ്വാസ സംബന്ധമായി ഉടലെടുത്ത സംഭവവികാസങ്ങള്‍ നമ്മെ ചൂണ്ടികാണിക്കുന്നു. ശക്തമായ ക്യാറ്റിക്കിസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഈ കാലഘട്ടത്തില്‍ നാം തിരിച്ചറിയണം. ഹയര്‍സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് അനുഭവപ്പെടുന്ന വിശ്വാസജീവിതവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാന്‍ നാം ബാധ്യസ്ഥരാണ്. സെക്കുലര്‍ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അറിവുകള്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യങ്ങള്‍ അനവധിയാണ്. മതാന്തര പ്രണയവിവാഹങ്ങളൊക്കെ ഇത്തരത്തില്‍ രൂപപ്പെടുന്ന വിശ്വാസപ്രതിസന്ധിയാണെന്ന് കൂട്ടിവായിക്കണം. ക്രിസ്ത്യാനിറ്റിയും മറ്റ് മതവിശ്വാസങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല എന്ന ആശയം നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ പ്രബലമായികൊണ്ടിരിക്കുന്നു. ക്രിസ്തുമതത്തിന്‍റെ അനന്യത വ്യക്തമാക്കുന്ന പഠനപ്രക്രിയകളും വിശ്വാസജീവിതസാഹചര്യങ്ങളും സോഷ്യല്‍മീഡിയായുടെ ഈ പോസ്റ്റുട്രൂത്ത് കാലഘട്ടത്തിലെ ക്രിസ്തീയ അനിവാര്യതയാണ്. ക്രിസ്തു ദൈവപുത്രനാണെന്നുള്ള സത്യവിശ്വാസം ആഴപ്പെടുന്നതിനുതകുന്ന വിശ്വാസപരിശീലനം കാലഘട്ടത്തിനു യോജിച്ചവിധം ലഭ്യമാക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ അര്‍ഹമായ മുന്‍ഗണനയോടെ മക്കളുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളില്‍ സത്വര ശ്രദ്ധ പതിപ്പിക്കണം. വി. യൗസേപ്പിതാവ് ഈശോയുടെ സംരക്ഷണം ഏറ്റെടുത്തതുപോലെ ഈ കാലഘട്ടത്തില്‍ വിശ്വാസത്തിന്‍റെ പാലകരാകുവാനുളള ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് പിന്‍വാങ്ങാനാവില്ല!
മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കലയിലേക്ക് ട്രെയിനില്‍ സഞ്ചരിച്ചിരുന്ന തിരുഹൃദയ സന്യാസിനികള്‍ ഝാന്‍സിയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരായതും തുടര്‍ന്നുണ്ടായ അസ്വസ്ഥതകളും പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്. ഇലക്ഷന്‍ കാലത്ത് ഇത്തരമൊരു സാഹചര്യം ഉടലെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടി പല പാര്‍ട്ടികളും ഇതിനെ പ്രയോജനപ്പെടുത്തുന്നതാണ് കണ്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. പീയൂഷ് ഗോയലും ഉത്തരവാദിത്വരഹിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത് എന്നത് ഖേദകരമാണ്. രാജ്യത്തിന്‍റെ പൗരാവകാശത്തെയും ന്യൂന പക്ഷത്തിന്‍റെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം അവസ്ഥകള്‍ രാജ്യത്തിന്‍റെ സുസ്ഥിതിക്ക് ഭൂഷണമല്ല. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെട്ട് പൗരാവകാശത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സത്വരനടപടികള്‍ സ്വീകരിക്കണം.
രാജ്യനിര്‍മ്മാണത്തിനായുള്ള സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ ക്രൈസ്തവ നിലപാടുകള്‍ സ്വീകരിക്കാന്‍ നമുക്കാകട്ടെ. നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ ക്രൈസ്തവ ധാര്‍മ്മികതയുള്ള രാഷ്ട്രീയാവബോധം നമ്മെ നയിക്കട്ടെ.
സീറോമലബാര്‍ സഭയുടെ പ്രവര്‍ത്തന വൈവിധ്യങ്ങളുടെ ധന്യത പകരുന്ന ധാരാളം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ട്. നമ്മുടെ പരസ്പരമുള്ള കരുതലിന്‍റെയും വളര്‍ച്ചയുടെയും അടയാളമാണിത്. തുടര്‍ന്നും വിവിധ രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും മറ്റ് സഭാസ്ഥാപനങ്ങളുടെയും വാര്‍ത്തകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. കുരിശിലൂടെ കൈവന്ന രക്ഷയുടെയും ഉയിര്‍പ്പ് നല്കുന്ന പ്രത്യാശയുടെയും ദൈവാനുഭവത്തിലേക്ക് നമുക്ക് പ്രവേശിക്കാം.
ഏവര്‍ക്കും സീറോമലബാര്‍ വിഷന്‍റെ ഉയിര്‍പ്പുതിരുനാള്‍ മംഗളങ്ങള്‍!
ഫാ അലക്സ് ഓണംപള്ളി
ചീഫ് എഡിറ്റർ, സീറോമലബാർ വിഷൻ