പന്തക്കുസ്താത്തിരുനാൾ തുടങ്ങിയുള്ള ഏഴ് ആഴ്ചകളാണ് ശ്ലീഹാക്കാലം എന്നപേരിൽ അറിയപ്പെടുന്നത്. ആരാധനാക്രമവത്സരത്തിലെ ശ്ലീഹാക്കാലത്തിലൂടെ കടന്നുപോകുമ്പോൾ പരിശുദ്ധ കുർബാനയുടെ തിരുനാളും ഈശോമിശിഹായുടെ തിരുഹൃദയ തിരുനാളും പരിശുദ്ധ മാതാവിന്റെ വിമലഹൃദയ തിരുനാളും കത്തോലിക്കാ സഭയിലെ മറ്റു വിശുദ്ധരുടെ തിരുനാളുകളും അതോടൊപ്പം സീറോമലബാർ സഭയിൽനിന്ന് വിശുദ്ധയായിത്തീർന്ന മറിയം ത്രേസ്യാമ്മയുടെ തിരുനാളും നമ്മൾ ആചരിച്ചു.
മിശിഹായെ കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് വിശ്വാസ പ്രഘോഷണത്തിനായി ഭാരതത്തിലെത്തിയ മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ സഭാദിനമായി ജൂലൈ 3ന് നാം ആചരിക്കുകയാണ്. തോമാശ്ലീഹായുടെ വിശ്വാസ സാക്ഷ്യവും തന്റെ നാഥനോടുള്ള സ്നേഹവും ഓരോ സീറോമലബാർ സഭാംഗവും സമകാലിക സമൂഹത്തിലും സഭയിലും ജീവിക്കണമെന്ന് ഈ സഭാദിനാചരണം നമ്മെ ഓർമ്മപ്പെടുത്തട്ടെ. വിശ്വാസത്തിനു വേണ്ടി ജീവൻ സമർപ്പിച്ച മാർത്തോമാശ്ലീഹായുടെ മക്കളായ നമ്മളുടെ സാക്ഷ്യവും സുവിശേഷചൈതന്യനു നിരക്കുന്നതിനനുസൃതമായിരിക്കട്ടെ.
കോവിഡ്-19 രണ്ടാം തരംഗത്തിന്റെ വ്യാപന തോത് ഭാരതത്തിലെങ്ങും കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ മുന്നിലുള്ളപ്പോൾ സർക്കാരുകൾ നൽകിയിട്ടുള്ള കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാസ്ക്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസറുകൾ ഉപയോഗിച്ചും ജീവിക്കണമെന്ന് പൗരബോധം നമ്മെ നിർബന്ധിക്കുന്നു. വളരെ കുറഞ്ഞ ജനപങ്കാളിത്തത്തോടെയാണെങ്കിലും ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ കേരളത്തിൽ സർക്കാർ അനുവദിച്ചിരിക്കുന്നത് ആശ്വാസപ്രദമാണ്. ഓൺലൈനിൽ തന്നെ പുതിയ അധ്യായന വർഷത്തിലേക്ക് കുട്ടികൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ നമ്മുടെ അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചു നൽകാൻ ബാധ്യസ്ഥരാണ്.
ക്രിസ്തുവിന്റെ ആശയ സംവേദന ശൈലികളിലെ ഉദാത്തമായ മാതൃകകൾ സ്വാംശീകരിച്ചുകൊണ്ട്, നമ്മുടെ സോഷ്യൽ മീഡിയ പരിസരങ്ങളിലെ പെരുമാറ്റ രീതികൾ ക്രമപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. പലസാഹചര്യങ്ങളിലും മലീമസമാകുന്ന സോഷ്യൽ മീഡിയയിലെ പ്രതികരണവേദികളിൽ ശാന്ത സൗരഭ്യം പരത്തുന്ന അർത്ഥസമ്പുഷ്ടമായ ദർശനങ്ങൾ നൽകാൻ പര്യാപ്തമാകും വിധം ക്രിസ്തീയ മൂല്യങ്ങളുടെ അടിത്തറയിൽ സ്വയം വെളിപ്പെടുത്തുന്ന യുവജന മുന്നേറ്റം നമുക്കുണ്ടാകട്ടെ. പുതുതായി രംഗത്തുവന്ന ക്ലബ്ബ് ഹൗസുകൾ അടക്കമുള്ള വിവിധ സോഷ്യൽ മീഡിയ സാധ്യതകളിലൂടെ ആകർഷകമായ വിധത്തിൽ ദൈവവചന പ്രഘോഷണത്തിനും ക്രിസ്തീയ മൂല്യങ്ങൾ പങ്കുവയ്ക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രതീക്ഷ നൽകുന്നവയാണ്. തിന്മയുടെ കൂരിരുട്ടിനെ നന്മയുടെ സദ്‌വാർത്തകൾ കൊണ്ടു കീഴടക്കുവാനുള്ള ക്രിസ്തുനാഥന്റെ സന്ദേശം നമ്മുടെ ഡിജിറ്റൽ പാതകളിൽ പ്രചോദനമാകട്ടെ.
സഭാദിനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ഇടയലേഖനം ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ത്രീയേക ദൈവം – ക്രിസ്തു മതത്തിന്റെ അനന്യമായ ദൈവദർശനം’ എന്ന ലേഖനം എഴുതിയിരിക്കുന്നത് ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ ആണ്. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ക്ഷേമനിധികളെക്കുറിച്ചുമുള്ള ലേഖനം ഷെവലിയാർ അഡ്വ. വി. സി സെബാസ്റ്റ്യൻ എഴുതുന്നു. സീറോമലബാർ സഭാവക്താവായ ഡോ. ചാക്കോ കാളംപറമ്പിൽ എഴുതിയ ’80:20 ഹൈക്കോടതി വിധി നടപ്പാക്കി, സാമൂഹിക നീതി ഉറപ്പാക്കണം’ എന്ന ലേഖനവും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സീറോമലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന വ്യത്യസ്തമായ നിരവധി വാർത്തകൾ ഈ ലക്കത്തിലുണ്ട്. കോവിഡ് രോഗകാലത്ത് സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ഏറെ ജാഗ്രതയോടെ പ്രവർത്തന നിരതമായ നിരവധി രൂപതകളും സമർപ്പിത സമൂഹങ്ങളും നൽകുന്ന വാങ്മയ ചിത്രങ്ങൾ പ്രചോദനാത്മകമാണ്. സീറോമലബാർ സഭയുടെ പ്രചോദനാത്മക പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ഈ കോവിഡുകാലത്തിന്റെ അരിഷ്ടതകളെ അതിജീവിക്കുവാൻ പര്യാപ്തമാകട്ടെ.
ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെയും സഭാദിനത്തിന്റയും മംഗളങ്ങൾ എല്ലാ വായനക്കാർക്കും ഹൃദയപൂർവ്വം ആശംസിക്കുന്നു.
ഫാ അലക്സ് ഓണംപള്ളി
ചീഫ് എഡിറ്റർ, സീറോമലബാർ വിഷൻ